Wednesday, November 9, 2016

ഉറക്കപ്പച്ച



ഉറക്കം തന്റെ തൂവാലയിൽ
സ്വപ്നം തുന്നുകയാണ്‌

വിരിച്ചിട്ട ശതാവരിപ്പച്ചയിൽ
തുമ്പക്കുടത്തിനൊപ്പം
മുക്കുറ്റിയോളം മഞ്ഞ,
ഇലക്കുമ്പിളിൽ നീലക്കൊങ്ങിണി
കോളാമ്പിപ്പൂക്കളെ ചാരിനില്ക്കും
വെള്ളത്തെച്ചി ,
ചെമ്പരത്തിച്ചോപ്പ്‌ ,
ചില്ലുതിളക്കത്തിൽ തുമ്പിച്ചിറക്‌


ചക്രച്ചാലുകളറുത്ത വേരുകളിൽ
ഇനിയുമിനിയും പുതുനിറങ്ങൾ
പൊടിപ്പുയർത്താനാവാതെ
മല്ലടിയ്ക്കുന്നുണ്ട്‌


ലോഹവിരലിനോടിടഞ്ഞ്‌
മൺതരിയോളം ഇടം തുന്നിയെടുത്ത്‌
പൂക്കാലമൊളിച്ചുപാർക്കുന്ന ചില്ലകളൊന്നാകെ
വെയിലോളം പടർന്നാടുന്നത്‌
ഹൃദയത്തോളം ചുറ്റിക്കയറുന്നത്‌
ഇനിയുമേതേതു നിറങ്ങളിലാണ്‌
ഉണർച്ചയുടെ ഏതേതിഴകളിലാണ്‌