Wednesday, February 3, 2016

കയ്യെത്തും ദൂരത്തിലാണാകാശം

തെളിനീരുപോലെ വെളിച്ചം 
ചിറകുലച്ചുനീന്തുന്ന ശലഭങ്ങൾ 
പൂമ്പൊടിയും വീഞ്ഞുമായി 
വസന്തത്തിൻ വഴിയമ്പലങ്ങൾ 

വെള്ളിമിന്നും അപ്പൂപ്പൻതാടിയിൽ 
കഥനെയ്യും മേഘനൂലുകൾ 

മഞ്ഞുപുകയൂതിപ്പെരുക്കി 
കണ്ടിട്ടും കണ്ടില്ലല്ലോയെന്ന്‌ 
മേലാകെ തൊട്ടുതൊട്ട്‌ 
ഇതുവരെ വിരിഞ്ഞ മണമെല്ലാം നിനക്കെന്ന്‌ 
ഇതളെറിയുന്ന കാറ്റ്‌ 

സ്വപ്നങ്ങളെഴുതി മായ്ക്കും രാത്രികൾ 
ഇരുകരയിലും പമ്മിയിരിയ്ക്കുമ്പോഴും, 
കൈവഴികളില്ലാതെ 
ഒറ്റവീർപ്പിലൊഴുകുന്ന പുഴയാണ്‌ പകൽ