Monday, June 15, 2015

സ്വപ്നമെന്നൊന്നല്ല

ഇന്നലെക്കണ്ട സ്വപ്നത്തിൽ നീയില്ലായിരുന്നു
നാളേയ്ക്കെന്ന്‌ എടുത്തു വച്ചതിലും

പകൽദൂരത്തിലേയ്ക്ക്‌
സന്ധ്യ ഒഴുകി നിറയുംനേരം ...
കിഴക്കോട്ടു നീന്തിയ പാട്ടുകൾ
തിരിച്ചു പറക്കുന്നത്‌ കണ്ടതാണ്‌


മധുരമിറ്റാൻ തുടങ്ങും
ഈന്തൽക്കുലകൾക്ക്‌
കാറ്റുപാടും നാവേറ്‌ കേട്ടതാണ്‌

മേഘം കൂട്ടിനെയ്യുന്ന
വിമാനങ്ങളുടെ രാത്രിസഞ്ചാരം കണ്ടതാണ്‌

ഒരേ കൈപ്പാങ്ങിൽ
പലതരം വിത്തുകൾ ഒന്നായ്‌ വീണുമുളച്ചപോലെ
രൂപബന്ധമില്ലാത്ത കെട്ടിടങ്ങൾ
അകത്തും പുറത്തും വെളിച്ചം നിറച്ച്‌
രാവാഘോഷിയ്ക്കുന്നതും കണ്ടതാണ്‌

അതിലൊന്നും നീയില്ലായിരുന്നു

പുലരിയ്ക്കുമുന്നേ
കിളിക്കൂട്ടം പൂക്കാൻ തുടങ്ങുന്ന
പച്ചക്കാടുകളിൽ പെയ്ത്‌
ഇല നനച്ച്‌
ഉടൽ നനച്ച്‌
വടയ്ക്കേപ്പറമ്പിലെ കടവിൽ
കാൽവണ്ണയുരച്ചു നില്ക്കുമായിരുന്ന സ്വപ്നത്തിന്‌
നീയെന്നോ നിന്നിലേയ്ക്കെന്നോ പറയുന്ന
വഴികളറിയില്ലായിരുന്നു

നിലാവു വറ്റിയ മണൽക്കുന്നുകളിൽ നിന്ന്‌
വെയിലോളം വീണുപരന്ന
പുഞ്ചപ്പാടത്തേയ്ക്കും തിരിച്ചുമുള്ള
നിത്യസഞ്ചാരമാണ്‌,
ഇന്നലെയും ഇന്നും വിരിഞ്ഞുകൊഴിഞ്ഞതൊക്കെയും
നാളെ പുലരുന്നതും
നിന്നിലേയ്ക്കാണെന്ന
നക്ഷത്ര സൂചിക
കാണിച്ചു തന്നത്‌