Tuesday, March 10, 2015

ദുരാക്ഷരങ്ങൾ

നാട്ടുചില്ല നിറയെ 
ഉടൽ അടർന്നാലും കടിവിടാത്ത 
പുളിയുറുമ്പുകളാണ്‌ 

നിരത്തിൽ 
കവലയിൽ 
പണിയിടങ്ങളിൽ 
ചുമരെഴുത്തിൽ 
അടുക്കളയിൽ, കിടപ്പുമുറിയിൽ, 

കൂടെന്ന ഭാവത്തിൽ 
അവരൊട്ടിയൊട്ടിച്ചുവച്ച ഇലകളെപ്പോലെ, 

കയ്യനക്കത്തിനും 
ശ്വാസമെടുപ്പിനും 
ചോറുരുട്ടലിനും 
ഉറങ്ങിക്കിടപ്പിനും 
മുൻവിധിയുടെ കയറുകോർത്തൊട്ടിച്ച 
അടിക്കുറിപ്പുകളാണ്‌ 

സമരകാലാടിസ്ഥാനത്തിൽ 
‘അരുതെ’ന്ന കിടങ്ങു ചാടുന്ന കുതിപ്പുകളെ 
ഞെട്ടൊടിച്ചു നിർത്തും 
പഴുത്തു മഞ്ഞച്ച വായനാക്കണ്ണുകൾ 

വക്കിൽ ചോരപൊടിഞ്ഞ വാക്കും 
മണ്ണുപുതഞ്ഞിട്ടും ഇമയടയാത്ത നോട്ടവും 
താളുതോറും 
മാന്തി മാന്തിത്തിണർക്കുമ്പോൾ 

നെഞ്ചു കുഴിഞ്ഞ നാടിനും 
തലയൊടിഞ്ഞ കാടിനും ഇട്ട 
പഴകിപ്പൊടിഞ്ഞ കുറിപ്പടികൾ തന്നെ 
അവയിലുമൊട്ടിച്ചുവയ്ക്കും 

ജീവിതത്തിന്റെ അതിർത്തി നാടുകൾ 
സഹനത്തിന്റേതും 
അതിനുമപ്പുറം മരവിപ്പിന്റേതുമെന്നാകാം 
ഈച്ച കറുപ്പിച്ച ചുകപ്പിൽ 
ഒരാൾത്തലയോളം വലിപ്പമുള്ള 
അനേകമക്ഷരങ്ങളിട്ട കുറിപ്പുകളെ 
വായിയ്ക്കേണ്ടത്‌