Wednesday, May 29, 2013

പഴക്കശാല


പൊതിഞ്ഞും ചുരുണ്ടും
കൈകാലയഞ്ഞും
മിടിപ്പും ഇടര്‍ച്ചയുമൊതുങ്ങി
മരവിച്ച ജന്മങ്ങള്‍
ക്രമത്തിൽ  തട്ടുതട്ടായിരിയ്ക്കുന്നു

ജലതരംഗം വായിച്ചുതീര്‍ന്ന മീന്‍കിടാങ്ങള്‍
വെയില്‍ ചുവപ്പിച്ച തേന്‍പഴങ്ങള്‍
നാട്ടുപൂരത്തിന്റെ നെയ്യലുവത്തുണ്ടുകള്‍
ഉപ്പുണങ്ങിയ മാങ്ങാപ്പൂളുകള്‍
അമര്‍ന്നുപരന്ന പപ്പടങ്ങള്‍
സുഖമണം ഊറ്റിയെടുത്ത്‌
എറിഞ്ഞുകളയേണ്ട വേപ്പിലകള്‍,
രണ്ടോ മൂന്നോ പകല്‍ദൂരം കടന്ന്‌
രസം ചോര്‍ന്ന കറിക്കൂട്ടുകള്‍
ഇതിനെല്ലാം മീതെ
മനസ്സുറഞ്ഞ വെള്ളത്തുള്ളികള്‍

തിമര്‍ത്ത കാലത്തിന്‍ വേരറുത്ത്‌
ചിത കാത്തിരിയ്ക്കും മൃതരൂപികളേ...

അടുക്കളമൂലയിലെ
ശീതഭരണിയില്‍ നിന്നും
പല സമയങ്ങളില്‍
പലതായ്‌ നിങ്ങളെ
പുനരവതരിപ്പിയ്ക്കാന്‍
അടുപ്പൊരുങ്ങുന്നുണ്ട്‌