Wednesday, November 9, 2011

ആഗോളം


അക്ഷാംശവും രേഖാംശവും
കണ്ണിമുറുയ്ക്കിയ വലയ്ക്കുള്ളിലാണ്‌
നാടും കാടും
കടലും കപ്പലും
കാറ്റും ഒഴുക്കും വരെ

പ്രകാശവേഗപ്പാച്ചില്‍,
നക്ഷത്ര സംവിധാനങ്ങള്‍
അക്കരെയിക്കരെ പന്തേറുകളി,
ചെരിച്ചുകുത്തിയൊരു ആണിക്കോലിലെ
ഉരുണ്ടുരുണ്ടൊരു നില്‍പ്പിലാണെല്ലാം

ഇടയ്ക്ക്‌ ഉരുള്‍പ്പൊട്ടുന്ന തിരകള്‍
മണ്ണില്‍ ഉപ്പളങ്ങളാകും
ചീറുന്ന കാറ്റില്‍
ആകാശം പൊട്ടിയൊലിയ്ക്കും
വിള്ളലുകള്‍ തീതുപ്പും

മലകളില്‍ നിന്ന്‌
മരങ്ങള്‍ നീന്തിപ്പോയ ചെരിവുകളില്‍
തൂവലും ചെതുമ്പലും
അഴിഞ്ഞ്‌ കിടക്കും

വിടുതല്‍ സമരങ്ങള്‍ക്കൊടുവില്‍,
ഒരു കുടന്ന വെള്ളം
ഒരു നുള്ള്‌ മണ്ണ്‌
ഒരു കളത്തില്‍ നിന്ന്‌ മറ്റൊന്നിലേയ്ക്ക്‌
അനങ്ങിയിരുന്നതല്ലേ എന്ന്‌,
കോര്‍ത്തുനില്‍ക്കും രേഖകളെല്ലാം
അതേ അളവില്‍, അകലത്തില്‍
ചുണ്ടുകോട്ടും

കടല്‍ക്കരുത്ത്‌ വിടുവിച്ച്‌,
ഉപ്പുനീരൊട്ടും കലരാതെ
മാനത്ത്‌ കൈതൊട്ടുനില്‍ക്കുന്ന
പഞ്ഞിമിഠായിത്തുണ്ടുകളേ..

വെയില്‍ തീകൂട്ടുംമുന്‍പേ
മഞ്ഞെന്നോ മഴയെന്നോ
നിങ്ങള്‍ മിണ്ടാനെത്തുന്നതാണ്‌
ഈ വരിഞ്ഞു വലിഞ്ഞുള്ള നില്‍പ്പില്‍
ഒരേയൊരു മധുരം.