Wednesday, February 25, 2009

വേലിയേറ്റത്തിനൊടുവില്‍

ചുറ്റിലും തിളയ്ക്കുന്ന തിരകള്‍ക്ക്‌
പിടികൊടുക്കാത്ത ഉള്‍ക്കടലിലാണ്‌
മുങ്ങിപ്പോകുന്നത്‌.

ആവര്‍ത്തനങ്ങളില്‍ നിന്ന്‌
പണിപ്പെട്ടു തിരിച്ചുപിടിച്ച ശ്വാസം
ഹൃദയത്തിലെ ആണിപ്പാടിലെ ചോരയ്ക്കൊപ്പം
ഇറങ്ങിപ്പോക്കിന്റെ വക്കോളമെത്തും.

അപ്പോഴും ശാന്തനായൊരു മണല്‍ത്തിട്ട
ഒഴുക്കിന്റെ മുറിപ്പാടുകളില്‍
മണലുണക്കി, തിളക്കം ചേര്‍ത്തുകൊണ്ടിരിയ്ക്കും.

സ്വന്തമെന്ന്‌ നട്ടുനനച്ചതൊക്കെ
അഹങ്കാരമായി കായ്ച്‌
നഷ്ടങ്ങളായി വീഴുന്നിടത്താണ്‌
മുനവച്ചു നോവിയ്ക്കുന്ന
ഈയാംപുല്ലുകളുണ്ടാവുന്നതെന്ന്‌
പറഞ്ഞുതരും.

Monday, February 16, 2009

വിട്ടുപോകാതെ..

ഞരമ്പിലോടും വര്‍ണ്ണധാതുവില്‍,
ധ്യാനാവസ്ഥയിലുണ്ടൊരു ശലഭകാലം.

മഞ്ഞവെയിലില്‍ മുങ്ങാന്‍,
പച്ചവിരിപ്പില്‍ ചിറകുണക്കാന്‍,
ചുമരിലെ ചതുരക്കാഴ്ച
നിലമിറങ്ങും ആകാശത്തുണ്ട്‌ തന്നു.
വിരിച്ചിട്ട വെളിച്ചത്തെ..
ഒരിക്കലും കെട്ടുപിണയാത്ത
മഴനൂലുകളെ..
അമിട്ടുവിരിയിക്കുന്ന
നക്ഷത്രങ്ങളെ തന്നു.

മാനത്തേയ്ക്ക്‌ കണ്‍തുറന്നിട്ടും,
സ്വപ്നങ്ങള്‍,മനസ്സറിയാതെ പെയ്തിറങ്ങി
അലിവുള്ള മണ്ണിനെ പ്രണയിച്ചത്‌,
അച്ചുതണ്ടിലേയ്ക്ക്‌ ഇണക്കിയിട്ട
ഒരുള്‍വിളിയുടെ തരംഗമേറ്റാവാം.

**********************