Sunday, May 11, 2008

അത്താണി

വളഞ്ഞ മുതുകുകള്‍ നിവര്‍ന്നതും
കാല്‍വിരല്‍വട്ടത്തില്‍
ഒതുങ്ങുന്ന കാഴ്ച
മാനം മുട്ടി നിന്നതും
മൂവന്തിച്ചോപ്പ്‌
അണികളായ്‌ കുതിച്ചതും
ഭാരം ഏറ്റെടുക്കും
നെഞ്ചിന്റെ ബലത്തില്‍ മാത്രം.

പുകച്ചുരുള്‍ നനച്ച്‌
എറിഞ്ഞുടച്ച ചില്ലുകള്‍
മൂര്‍ച്ച ഒളിച്ചിരിയ്ക്കും ചാക്കുകള്‍
ഈച്ചയാര്‍ക്കും ചോരത്തുണികള്‍
തുപ്പലുണങ്ങിയ കരിയിലകള്‍..
പുതുമകളുടെ കാവല്‍ക്കാര്‍ നല്‍കിയ
അലങ്കാരക്കൂട്ടുകളില്‍..
തേഞ്ഞുപോകുന്ന കാരുണ്യം..

വൃദ്ധസദനങ്ങളില്‍
ചുമര്‍ച്ചായം നനയ്ക്കും മനസ്സിലേയ്ക്കും..
വിറയ്ക്കും ഊന്നുവടിയിലേയ്ക്കും..
ഇന്നിന്റെ വികലാക്ഷരങ്ങള്‍
മൊഴിമാറ്റം നടത്തുമ്പോള്‍
കൈത്താങ്ങു നല്‍കാന്‍

അനുഭവങ്ങളുടെ തഴമ്പു വീണ
സഹനശിലകളില്‍..
കനിവു ബാക്കി കാണുമോ..

**********************