Thursday, May 24, 2007

നീയും ഞാനും

നിന്നെ ഞാന്‍ തേടിത്തിരഞ്ഞൂ..നോക്കി-
യെന്‍ മിഴിപ്പക്ഷി കരഞ്ഞൂ..
കേണു ഞാനാകെത്തളര്‍ന്നൂ..വീണു-
തേടി ഞാനെങ്ങുമലഞ്ഞൂ
ഉരുകുന്ന മണലാഴി താണ്ടി..പിന്നെ-
ഘോര കാന്താരത്തിലെത്തീ
കണ്ടില്ല നിന്നെയങ്ങെങ്ങും..വീണ്ടു-
മെത്തി ഞാനിത്രയും ദൂരം
ഒടുവില്‍ത്തിരഞ്ഞെത്തിയെന്നില്‍..മിന്നു-
മെന്‍ മനോബിംബത്തിനുള്ളില്‍
മൗനമേ നിന്നെ ഞാന്‍ കേട്ടൂ..മായാ-
രൂപമായ് നിന്നെ ഞാന്‍ കണ്ടൂ
എന്നിലെ നിന്നെയറിഞ്ഞൂ..അതു-
നീയായിരുന്നുവോ..ഞാനോ..???

Sunday, May 20, 2007

സംസ്കൃതി

"എനിക്കു സാന്‍സ്ക്രീറ്റ് പഠിക്കണം, പറ്റ്വോ?"..

സ്കൂളില്‍ നിന്നു വന്നു പുറത്തേറ്റിയിരുന്ന ബാഗ് , ഷോള്‍ഡര്‍ മാത്രം ചലിപ്പിച്ച് നിലത്തേക്കു കുടഞ്ഞിട്ട് " ധും" എന്നൊരു ശബ്ദവും കേള്‍പ്പിച്ച് നിഷ്ക്കളങ്കമായ മുഖഭാവത്തൊടെ അവന്‍ എന്നെ നോക്കി ചോദിച്ചു. എത്രയോ തവണ അരുതെന്നു വിലക്കിയിട്ടുള്ളതും; ഇപ്പോഴും, ആവര്‍ത്തിച്ച ശേഷം 'സോറി' പറയുന്നതുമായ ആ ‘ഡീഫാള്‍ട്ട്’ ബാഗിടല്‍ കര്‍മ്മം, ചെറിയൊരു ബഹളം വെയ്ക്കലിനു പര്യാപ്തമായിരുന്നുവെങ്കിലും അവന്റെ പുതിയ ചോദ്യം എന്നെ അതില്‍നിന്നും പിന്തിരിപ്പിച്ചു.
"സംസ്കൃതം പഠിക്കാന്‍ അത്ര വിഷമൊന്നുള്ള കാര്യല്ല.. പക്ഷേ ഈ നാട്ടില്..അതിന്റെ ക്ലാസ്സുണ്ടോന്ന് അറീല്യ..ന്നാലും നോക്കാം."
ധ്രൃതിയില്‍ മേല്‍കഴുകിവന്ന മകനു ചോറു വിളമ്പിക്കൊടുത്തു.
"എന്തേ..പ്പൊ ഇങ്ങിനൊന്നു പഠിക്കണംന്ന് തോന്നാന്‍?" പെട്ടെന്നു പൊട്ടിമുളച്ച ആഗ്രഹത്തിനു പിന്നിലെ പ്രചോദനം അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചു.
"അദൊക്കിണ്ട്, ഞാന്‍ പിന്നെ പറയാം." അവന്‍ എന്തോ കാര്യമായ ത്രില്ലിലാണു.
രണ്ടാഴ്ച മുന്‍പു യാദൃശ്ചികമായി കേട്ട ഒരു ശ്ലോകത്തിന്റ അര്‍ത്ഥം അവന്‍ ചോദിച്ചറിഞ്ഞതു ഓര്‍ത്തു. സംസ്കൃതം എന്നതു വളരെ പണ്ടുകാലത്തുള്ള ഒരു ഭാഷയാണു എന്നതിലുപരി അറിവൊന്നും അവനില്ല. എന്തായാലും, അവന്റെ പുതിയ ചിന്തകള്‍ എനിക്കും സന്തോഷം നല്‍കി.
ദേവനാഗിരീലിപിയുടെ ആദ്യാക്ഷര‍ങ്ങള്‍ എഴുതിച്ച ലീലടീച്ചറെ ഓര്‍മ്മവന്നു. ക്ലാസ്സിലെ ആദ്യ ആഴ്ച്ചകളിലൊന്നില്‍, 'പുരി'എന്നതിനു പകരം, വളരെ ആലോചിച്ചു കഷ്ട്ടപ്പെട്ട് മാത്രകളൊക്കെ മനസ്സിലിട്ടുരുട്ടി 'പൂരി" എന്നു വായിച്ചൊപ്പിച്ചതും; "ന്താ...എപ്പൊഴും ശാപ്പാടിന്റെ ഓര്‍മ്മ്യാ..ല്ലേ.." എന്ന ടീച്ചറുടെ കമന്റും. ക്ലാസ്സിലെ കൂട്ടച്ചിരിക്കിടയില്‍ തലകുനിച്ചു നില്‍ക്കുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു.
ഗംഗാതടത്തിലെ ഇരുണ്ടു ഇടതൂര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന പുല്‍ക്കാടുകളിലേക്ക് മേയാനായി കയറിപ്പോകുന്ന വെളുത്ത സുന്ദരിയായ നന്ദിനിയും, അവളുടെ കുളമ്പിന്റെ സ്പര്‍ശനത്താല്‍ പറന്നുപൊങ്ങുന്ന പൊടി പോലും പുണ്ണ്യമെന്നു കരുതി പരിപാലനോല്‍സുകനായി ദിലീപ മഹാരാജനും, അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ടു ഗുഹാന്തര്‍ഭാഗത്തുനിന്നു പശുവിന്റെ മേല് ചാടിവീണ സിംഹവും നിറഞ്ഞ മായാചിത്രം. "മഞ്ഞണിഞ്ഞ ഹിമാലയത്തിന്റെ താഴ് വരയില്‍ പാച്ചോറ്റി പൂത്ത പോലെ"യെന്ന കാളിദാസഭാവന ടീച്ചര്‍ വിവരിക്കുമ്പോള്‍ , നനുത്ത ശീകരങ്ങളാള്‍ ഈറനുടുത്ത അന്ത:രീക്ഷത്തിന്റെ കുളുര്‍മ്മ പലപ്പോഴും അടുത്തറിഞ്ഞിട്ടുണ്ട്.
കഥ കുമാരസംഭവത്തിലേക്ക് കടന്നപ്പോള്‍, പാര്‍വ്വതിയുടെ അംഗപ്രത്യംഗവര്‍ണ‍ ണനകള്‍ ഇഞ്ചോടിഞ്ച് ചേര്‍ത്ത് അടുക്കി മെനഞ്ഞെടുത്ത വരികള്‍. മറ്റേതൊരു ക്ലാസ്സിലും നാളിതുവരേയും കാണിയ്ക്കാത്തത്ര ശുഷ്ക്കാന്തിയോടെ ആണ്‍പ്രജകള്‍. നൂറുകണക്കിനു സംശയങ്ങള്‍ ആവേശപൂര്‍വം മുന്‍പില്‍ നിരത്തി വെയ്ക്കുമ്പോള്‍, വില്ലന്മാരുടെ വിജ്ഞാനദാഹംകൊണ്ടു പൊറുതിമുട്ടിനില്‍ക്കുന്ന ടീച്ചര്‍. അതിലേറെ കഷ്ട്ടമായ അവസ്ഥയില്‍ ‍ഞങ്ങള്‍ അഞ്ച് പേരുടെ പെണ്‍സമൂഹം.
വിണ്ണോളമെത്തുന്ന ഭാവനാലോകത്തിന്റെ വാതായനങ്ങളിലൂടെ..സൂര്യതേജസ്സില്‍, വെള്ളിപ്രഭയോടെ തലയുയര്‍ത്തിനില്‍ക്കുന്ന കൊടുമുടികള്‍.. അങ്ങുദൂരെ ഉയരങ്ങളിലെവിടെയോ മാനസ സരോവരം. കൈലാസനാഥന്റെ കേളീരംഗം. ഹിമഗിരിതനയേ..ഹേമലതേ..
ഗംഗാനദിയിലെ ആര്‍ത്തുല്ലസിക്കുന്ന കുഞ്ഞോളങ്ങളില്‍നിന്ന് ഒരു കുടന്ന ജലം എന്റെ മുഖത്തു ചിതറി വീണു.
"അമ്മ സ്വപ്നം കാണാണോ?"..
നനഞ്ഞ കൈകളിലെ വെള്ളം എന്റെ മുഖത്തേക്കു തെറിപ്പിച്ച് കുസ്രുതിയോടെ മകന്‍.
"അതേയ്, കമ്പ്യൂട്ടര്‍ സാറു പറയ്യാ..സാന്‍സ്ക്രീറ്റിന്റെ ഗ്രാമാറ്റിക് സ്റ്റൈല് കമ്പ്യൂട്ടറിന്റെ ബ്രൈനിനു ഏറ്റവും പറ്റിയ ലാങുവേജ് ആണെന്ന്. അതില് വെല്യ റിസേര്‍ച്ച് ഒക്കെ നടക്കുന്നുണ്ടത്രെ. ഞാന്‍ ‍വലുതാവുമ്പൊഴേക്ക് അതല്പം പഠിച്ചാല് കാര്യങ്ങള് എളുപ്പല്ലേന്ന് വെച്ചിട്ടാ.. അമ്മയ്ക്ക് ഗ്രാമര്‍ അറിയെങ്കില് അമ്മ പഠിപ്പിച്ചാലും മതി."
.......ഹോ..ഇതെല്ലാം എന്റെ അഞ്ചാം ക്ലാസ്സുകാരന്റെ future calculations ആയിരുന്നോ..
ഹിമവാന്റെ മടിത്തട്ടില്‍ നിന്ന് ഈ ഊഷരഭൂമിയിലെ, ജൂണിലെ പൊള്ളുന്ന മധ്യാഹ്നത്തിലേക്ക് എടുത്തെറിയപ്പെട്ട ജാള്യത മറയ്ക്കാന്‍ ഒരു ഉണങ്ങിയ ചിരി ചുണ്ടിലൊട്ടിച്ച്... "അമ്മയ്ക്കറീല്ല കുട്ട്യേ,അമ്മ പഠിക്കുന്ന കാലത്തു ജീവിതം ഇത്രയും മെക്കാനിക്കല്‍ ആയിരുന്നില്ല" എന്ന് പറഞ്ഞൊപ്പിച്ച്, കുഴക്കുന്ന അടുത്ത ചോദ്യങ്ങളിള്‍ നിന്നും രക്ഷപ്പെടാന്‍ ‍മെല്ലെ പാത്രങ്ങളുമായി അടുക്കളയിലേയ്ക്ക് നടന്നു.

Thursday, May 10, 2007

ആത്മാംശം..

പുലര്‍കാലസഞ്ചാരി തെന്നല്‍ തലോടവെ
മൃദുവായ്ക്കരഞ്ഞുണര്‍ന്നെന്നെയുണര്‍ത്തുവാന്‍
മഞ്ഞമുളകള്‍ക്കിടയിലൂടെത്തങ്ക..
നൂലിഴപ്പരുവത്തിലെന്‍ കിളിവാതിലൂ-
ടെത്തിനോക്കി; സ്സുപ്രഭാതമര്‍പ്പിക്കുന്ന
ബാലാര്‍ക്ക രശ്മി കണി കാണാന്‍ കൊതിപ്പു ഞാന്‍..

കൈത്തിരിയില്‍ നിന്നൊരിത്തിരി വാര്‍ന്നെടു-
ത്തമ്മയടുപ്പിന്നു ജീവന്‍ കൊടുക്കവെ
ഉഛ്വാസ വായുവിന്‍ പിന്‍ബലത്താല്‍ വിറ-
കെത്തിപ്പിടിയ്ക്കുന്ന നാളങ്ങളില്‍ നിന്നു-
മൊറ്റക്കുതിപ്പില്‍ ചെറൂജാലകത്തിലൂ-
ടേറ്റമുയര്‍ന്നുല്ലസിച്ചു പോകും പുക-
ച്ചുരുളുകള്‍ തീര്‍ക്കുന്ന മായിക ലോകത്തി-
ലൊരുമാത്ര ചുറ്റിപ്പറക്കാന്‍ കൊതിപ്പു ഞാന്‍.

മാധുര്യമേറും നറും പാല്‍ നുകര്‍ന്നുടല്‍
തുള്ളിച്ചു പായും പശുക്കിടാവിന്‍ പിന്നി-
ലൊപ്പമോടും വള്ളിയെത്തിപ്പിടിച്ചു തൊടി
യൊട്ടാകെയോടി നടക്കാന്‍ കൊതിപ്പു ഞാന്‍.

മുക്കുറ്റി തന്നുച്ചഭാഷിണിക്കൂട്ടവും
തെന്നിപ്പറക്കുന്ന തുമ്പിക്കിടാങ്ങളും
തുമ്പക്കുടങ്ങളും കൊങ്ങിണിപ്പൂക്കളും
വര്‍ണം വിതച്ച ഗതകാലങ്ങളോര്‍പ്പു ഞാന്‍.
* * * * * * * * * *
സങ്കല്പ്പ ലോകസമാനമീയുള്‍ക്കടല്‍-
ത്തീരം മനോഹരം ആമോദ ദായകം
ഒഴുകുന്ന സ്വര്‍ണഖനിയമരുമീ ഭൂവിങ്ക-
ലുയരത്തിലേറ്റിപ്പടുത്തൊരു കൂട്ടിലെ
ചില്ലു ജനാലകള്‍ക്കിപ്പുറത്തേയ്ക്കായി
തെല്ലു നുണഞ്ഞു നിന്നോട്ടെ ഞാനോര്‍മ്മകള്‍!!
അന്ത:രംഗത്തിന്നകക്കണ്ണിലൂടെക്ക-
ടന്നെത്തുമായിരം കുപ്പിവളപ്പൊട്ടു-
മെണ്ണുവാനാകാത്ത മുത്തുമണികളും
പൂത്തുലഞ്ഞാടുന്ന പൂമരച്ചില്ലയും
പീയൂഷ നിര്‍ഭര സ് നേഹകാവ്യങ്ങള്‍: ഞാന്‍
വായിച്ചു തീര്‍ന്നില്ല; നില്‍ക്കൂ.. ദിനങ്ങളേ..!!

Thursday, May 3, 2007

നമസ്കാരം..

..ഭൂലോക നിവാസികളേ...വന്ദനം.. ഈ മായിക ലോകത്തിലേക്കു പ്രവേശിക്കാന്‍ എനിക്കും അനുമതി തരൂ..